രാഹുലിനെ അയോഗ്യനാക്കുമോ?; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കുമോയെന്നതില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. രാഹുലിനെതിരായ പരാതിയില്‍ പ്രാഥമിക വിലയിരിത്തലാകും തിങ്കളാഴ്ച ഉണ്ടാകുക. സിപിഎം എംഎല്‍എ ഡികെ മുരളി നല്‍കിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക. അയോഗ്യനാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം.

ഈ സഭാ സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത രാഹുലിനെതിരെ ഉചിതമായ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. അധാര്‍മികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ നിയമസഭയ്ക്ക് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാം. ഇതിന് എംഎല്‍എമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎല്‍എ ഡി കെ മുരളി പരാതി നല്‍കിയത്.

സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാന്‍ ആരേയും വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും.നിയമസഭയിലെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ മുരളി പെരുനെല്ലിയാണ്. പി ബാലചന്ദ്രന്‍, എം വി ഗോവിന്ദന്‍, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണന്‍, റോജി എം ജോണ്‍, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതില്‍ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങള്‍.

Comments (0)
Add Comment