മിഠായി നൽകാമെന്നു പറഞ്ഞ് 12 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം∙ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂര്‍ സ്വദേശി രാജനെ (56) 43 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വ്യക്തമാക്കി.

നഗരത്തിലെ ഒരു ഹോസ്റ്റലില്‍ 2021 സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 15 നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു കുട്ടിയെ ശുചിമുറിയിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ ദിവസം ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടിരുന്നു. കുട്ടി പരിഭ്രമിച്ചു നില്‍ക്കുന്നതില്‍ സംശയം തോന്നി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. വഞ്ചിയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. ദിപിന്‍, സബ് ഇന്‍സ്പെക്ടര്‍ വിനീത എം.ആര്‍. എന്നിവരാണ് കേസ് അന്വേഷിച്ചത്.

Comments (0)
Add Comment