കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ബസിന് മുൻപിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ദിവസത്തെ നിർബന്ധിത പരിശീലനത്തിനും മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ചെറുവത്തൂർ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. ഇതിന് പുറമേ കോടതിയിൽ പിഴയും അടയ്ക്കണം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു മുൻപിൽ 12 കിലോമീറ്റർ ദൂരമാണ് ഷാഹിദ് ഗതാഗത തടസ്സം തീർത്തത്. കഴിഞ്ഞ ദിവസം കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന ബസിന് മുൻപിലായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം. ഇന്നലെ രാവിലെ മുതൽ ഇതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. വൈറലായ വിഡിയോ ഉൾപ്പെടെ കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ, കെ.അഭിലാഷ് എന്നിവർ ചേർന്നാണ് ഡ്രൈവറെ കണ്ടെത്തി നടപടിക്കായി ശുപാർശ ചെയ്തത്.

കാറിൽ ബസ് ഇടിക്കാൻ വന്നുവെന്നും കാർ കുഴിയിലേക്ക് വീഴാതെ രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടർ വാഹന വകുപ്പിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. കാസർകോട് ബേക്കലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബസ് ഇടിച്ച ശേഷം നിർത്താൻ ആവശ്യപ്പെട്ടാണ് മുൻപിൽ പോയതെന്നും ബസ് ഡ്രൈവർ അതിനു തയാറാവാതെ വന്നതോടെയാണ് ബസിന് മുൻപിൽ പോയതെന്നും യുവാവ് വ്യക്തമാക്കി.

Comments (0)
Add Comment