അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി പറഞ്ഞു. മാത്രമല്ല തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.”യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടാലും സമ്പുഷ്ടീകരണത്തില്‍ നിന്ന് പിന്‍മാറാതെ അതിനുവേണ്ടി നാം നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്? കാരണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്കാണുള്ളത്, അത് മറ്റാര്‍ക്കുമല്ല”, അരാഘ്ചി പറഞ്ഞു. യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ വരവിനെ പരാമര്‍ശിച്ച് മന്ത്രി വ്യക്തമാക്കി.ജൂണ്‍ മാസത്തില്‍ 12 ദിവസം നീണ്ടു നിന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ കൈക്കൊള്ളുന്നതിന് പകരമായി യുഎസ് തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോഘം പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ചര്‍ച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് അരാഘ്ചിയുടെ പ്രതികരണം.

Comments (0)
Add Comment