തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളിലൂടെ സാധ്ന ബ്രോഡ്കാസ്റ്റിന്റെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം അർഷദ് വാസി, ഭാര്യ മരിയ ഗൊരേറ്റി എന്നവർ ഉൾപ്പടെയുള്ളവർക്ക് വിപണിയിൽ ഇടപെടുന്നതിന് സെബി വിലക്കേർപ്പെടുത്തി.
വാർസിക്കും ഭാര്യ മരിയ്ക്കും ഒരു വർഷമാണ് ഓഹരി വിപണിയിൽ വിലക്ക്. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. സാധ്ന ബ്രോഡ്കാസ്റ്റിന്റെ(ഇപ്പോഴത്തെ ക്രിസ്റ്റൽ ബിസിനസ് സിസ്റ്റംസ് ലിമിറ്റഡ്)പൊമോട്ടർമാരായ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പടെ 57 പേർക്ക് അഞ്ച് ലക്ഷം രൂപ മുതൽ അഞ്ച് കോടി രൂപവരെ പിഴ ചുമത്തിയിട്ടുണ്ട്. വിപണിയിൽ ഇടപെടുന്നതിന് ഒരു വർഷം മുതൽ അഞ്ച് വർഷംവരെ വിലക്കും ഏർപ്പെടുത്തി.നിയമവിരുദ്ധമായി നേടിയ 58.01 കോടി രൂപ 12 ശതമാനം പലിശ സഹിതം തിരികെ നൽകണം. അർഷാദ് 41.70 ലക്ഷം രൂപയും ഭാര്യ 50.35 ലക്ഷം രൂപയും നേട്ടമുണ്ടാക്കിയതായി സെബി കണ്ടെത്തിയിരുന്നു.
ഗൗരവ് ഗുപ്ത, രാകേഷ് കുമാർ ഗുപ്ത, മനീഷ് മിശ്ര എന്നിവരാണ് മുഖ്യ സൂത്രധാരകരെന്ന് സെബിയുടെ ഉത്തരവിൽ പറയുന്നു. സാധ്ന ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ആർടിഎ ഡയറക്ടർ സുഭാഷ് അഗർവാളാണ് മനീഷ് മിശ്രയ്ക്കും പ്രൊമോട്ടർമാർക്കുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്.രണ്ട് ഘട്ടമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. പ്രൊമോട്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾ പരസ്പരം ഇടപാട് നടത്തി വിപണിയിൽ ഡിമാൻഡ് വർധിപ്പിച്ച് ഓഹരി വില കൃത്രിമമായി ഉയർത്തി. ഇടപാടുകൾ അളവിൽ കുറവായിരുന്നുവെങ്കിലും കുറഞ്ഞ ലിക്വിഡിറ്റി കാരണം ഓഹരി വിലയിൽ വലിയ സ്വാധീനമുണ്ടാക്കാനായി. കുറഞ്ഞ ചെലവിൽ ഓഹരിയുടെ വില ഉയർത്താൻ ഇതിലൂടെ കഴിഞ്ഞു.
മണിവൈസ്, ദി അഡൈ്വസർ, പ്രോഫിറ്റ് യാത്ര-തുടങ്ങിയ യൂട്യൂബ് ചാനലുകളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്തത്. ലാഭകരമായ നിക്ഷേപ അവസരമായി എസ്ബിഎല്ലിനെ അവതരിപ്പച്ചു. കൃത്രിമ വിപണി ഇടപെടലുകളുമായി ഒത്തുപോകുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു.ഒത്തുകളി വ്യാപാരത്തിലൂടെ വില ഉയർത്തുകയും ചെറുകിട നിക്ഷേപകരെ ആകർഷിക്കാൻ പ്രചാരണം നടത്തുകയും ചെയ്തു. തുടർന്ന് പ്രൊമോട്ടർമാർ സംഘടിതമായി ഓഹരികൾ വിറ്റഴിച്ച് നേട്ടമുണ്ടാക്കിയെന്നും 109 പേജുള്ള ഉത്തരവിൽ പറയുന്നു.