തൃശൂർ ∙ ‘ഒരബദ്ധം പറ്റി. ഗർഭപാത്രം നീക്കുന്നതിനിടെ കത്രിക തട്ടി സുജയുടെ മൂത്രാശയത്തിൽ മുറിവേറ്റു. ജീവൻ അപകടത്തിലാണ്. വിദഗ്ധ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റേണ്ടിവരും.’ ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ അനസ്തീസിയയുടെ മയക്കം വിടാൻ തുടങ്ങിയ നേരത്തു സുജ പെരുമാൾ (46) അർധ ബോധാവസ്ഥയിൽ കേട്ടതാണീ വാക്കുകൾ. തന്റെ ഭർത്താവിനോടു ഡോക്ടർ പറഞ്ഞതാണതെന്നു സുജയ്ക്കപ്പോൾ മനസ്സിലായില്ല.
മരണത്തെ മുഖാമുഖം കണ്ട 24 മണിക്കൂറിനു ശേഷം സ്വകാര്യ ആശുപത്രിയിൽ നടന്ന സങ്കീർണ ശസ്ത്രക്രിയയിലാണു സുജയുടെ ജീവൻ രക്ഷപ്പെട്ടത്. 24 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞു വീട്ടിലെത്തിയ പുന്നംപറമ്പ് തെക്കുംകര കിഴക്കോട്ടുവളപ്പിൽ സുജ തനിക്കു നേരിട്ട അനുഭവം വിവരിക്കുന്നു:
‘ഗർഭപാത്രത്തിലെ മുഴ മൂലം രക്തസ്രാവം തുടങ്ങിയപ്പോഴാണ് ജില്ലാ ജനറൽ ആശുപത്രിയിലെത്തി ഗൈനക്കോളജിസ്റ്റിനെ കണ്ടത്. ഫെബ്രുവരി 10 നായിരുന്നു ശസത്രക്രിയ. ഗർഭപാത്രം നീക്കുന്നതിനിടെയാണു മൂത്രാശയം കത്രിക തട്ടി കീറിയത്. ആന്തരികാവയവങ്ങളിലാകെ മൂത്രം പരന്നു. ഛർദി ആരംഭിച്ചു. ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയായി. ഉടൻ ആംബുലൻസിൽ ജൂബിലി മിഷൻ ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയയും 24 മണിക്കൂറോളം നീണ്ട അബോധാവസ്ഥയും കടന്നു ഞാൻ ജീവിതത്തിലേക്കു തിരിച്ചുവന്നു. 11 ദിവസം ഒന്നും കഴിക്കാനാകാത്ത അവസ്ഥ. ദേഹം മുഴുവൻ നീരുവച്ചു വീർത്തു. 24 ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നു.
കയ്യബദ്ധം പിണഞ്ഞ ഡോക്ടറെത്തി ആശുപത്രി ബിൽത്തുകയുടെ ഒരുഭാഗം നൽകി. അതുകൊണ്ടു കേസ് കൊടുത്തിട്ടില്ല. ഇപ്പോഴും നടക്കാൻ ശ്രമിച്ചാൽ വീണുപോകും. 4 മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണു ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ആരോഗ്യം വീണ്ടെടുത്താലും മൂത്രാശയത്തിലെ മുറിവ് ദീർഘകാല ബുദ്ധിമുട്ടുകളെന്തെങ്കിലും ഉണ്ടാക്കുമോ എന്നാണു പേടി.’ – സുജ പറയുന്നു. ഹോം നഴ്സായി ജോലി ചെയ്യുകയാണ് സുജ.