ഒരുലക്ഷം കൈക്കൂലി വാങ്ങി, എഡിഎമ്മിന് 7വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും; വിധി കേട്ട് കോടതി മുറിയില്‍ പ്രതി കുഴഞ്ഞുവീണു

കോട്ടയം: പടക്കകടയ്ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എറണാകുളം മുന്‍ അഡീഷണല്‍ മജിസ്‌ട്രേറ്ര് ബി രാമചന്ദ്രന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. വിധി പ്രഖ്യാപനം കേട്ട് രാമചന്ദ്രന്‍ കോടതിമുറിയില്‍ കുഴഞ്ഞുവീണു. കോടതി ജീവനക്കാര്‍ ഉടന്‍ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ ബി രാമചന്ദ്രന്‍. വിജിലന്‍സ് കോടതി ജഡ്ജി കെ വി രജനീഷ് ആണ് ഉത്തരവിട്ടത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. 2015 ജൂണിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

പ്രതി ഹൈക്കോടതിയുലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാഹര്‍ജികളും തള്ളുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ എറണാകുളം വിജിലന്‍സ് എസ്പിയായിരുന്ന തോംസണ്‍ ജോസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുയ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെകെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.

Comments (0)
Add Comment