ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോളി (22) അറസ്റ്റിൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശർമിഷ്ഠ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വർഗീയ പരാമർശങ്ങളും വിഡിയോയിൽ അടങ്ങിയിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശർമിഷ്ഠ മാപ്പു പറഞ്ഞെങ്കിലും ശർമിഷ്ഠയ്ക്കെതിരെ പരാതികൾ ലഭിച്ചതോടെ കൊൽക്കത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തി പൊലീസ് ശർമിഷ്ഠയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠയെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബംഗാളിലെ ആനന്ദ്പുർ സ്വദേശിയായ ശർമിഷ്ഠ പുണെ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്. ഇൻസ്റ്റഗ്രാമിൽ 90,000ത്തിലേറെ ഫോളോവർമാരുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാമിലെ വിഡിയോകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. വിവാദ വിഡിയോയ്ക്ക് നിരുപാധികം മാപ്പു പറയുന്ന സന്ദേശം മാത്രമാണ് ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോഴുള്ളത്.