ദുബായ്∙ ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാനിൽനിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിനു നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.
ഇറാനിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് ഉത്തരവാദികൾ അവിടത്തെ ഭരണകൂടമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. തങ്ങൾ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ കീവ് , അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങൾക്ക് കാരണം ഇറാനിയൻ ഭരണകൂടത്തിന്റെ ആക്രമണവും ശിക്ഷാഭയമില്ലാത്ത നടപടികളുമാണ്. പ്രത്യേകിച്ച് സമീപ മാസങ്ങളിൽ സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കൊലപാതകങ്ങളും അടിച്ചമർത്തലുകളുമാണ് ഇതിന് വഴിവച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാനു നേരെ ആകാശത്തുനിന്നും കടലിൽ നിന്നും വ്യാപകമായ ആക്രമണങ്ങൾ തുടരുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ അൽ ജസീറയോട് പറഞ്ഞു. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുക എന്നതാണ് യുഎസ് – ഇസ്രയേൽ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും നിലവിൽ ഇത് ഇറാന്റെ അതിർത്തിക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളിൽ യുഎസ് വ്യോമസേന പങ്കെടുക്കുന്നുണ്ടെന്നും ഇസ്രയേൽ സൈന്യവുമായി ഏകോപിപ്പിച്ചാണ് നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഖമനയി ഓഫിസിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. എന്നാൽ അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്കു മാറ്റിയിട്ടുണ്ടെന്ന് ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. യുഎസുമായുള്ള സംഘർഷം വർധിച്ചതിനെത്തുടർന്നു കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതിയിൽ ഒരു കരാറിലെത്താൻ സമ്മർദം ചെലുത്തുന്നതിനായി മേഖലയിൽ വൻതോതിൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും യുഎസ് വിന്യസിച്ചിരിക്കുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.
ഭീഷണികൾ ഇല്ലാതാക്കാനാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. ഇസ്രയേൽ വ്യോമാതിർത്തി അടച്ചു, പിന്നാലെ രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി. അതേസമയം, ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുകയും മൊബൈൽ ഫോൺ സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ആക്രമണത്തിൽ ആളപായമുണ്ടായോ എന്നതിനെക്കുറിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.