മോസ്കോ ∙ റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ നടത്തിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് വിവരം. ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്.
യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും വിവരമുണ്ട്. ശത്രുഡ്രോണുകൾ മർമാൻസ്ക് മേഖലയിൽ ആക്രമണം നടത്തിയതായി മർമാൻസ്ക് ഗവർണർ ആൻഡ്രി ചിബിസും സ്ഥിരീകരിച്ചു. ആക്രമണത്തിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. വ്യോമതാവളങ്ങൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാനുകളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.