പാർലമെന്ററി പ്രതിനിധി സംഘങ്ങളെ കാണാൻ പ്രധാനമന്ത്രി, അടുത്ത ആഴ്ച കൂടിക്കാഴ്ച

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വിവരം. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജൂൺ 9 അല്ലെങ്കിൽ 10ന് കൂടിക്കാഴ്ച നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി പ്രതിനിധിസംഘങ്ങളെ കാണുന്നതിനു മുൻപ്, ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് ചർച്ച നടത്തും. 24ന് ഡൽഹിയിൽനിന്നു പുറപ്പെട്ട പാണ്ഡയുടെ പ്രതിനിധി സംഘം സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്‌നം സിങ് സന്ധു, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശ്രിംഗ്‌ല എന്നിവർ ഈ പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ്.

ഓപ്പറേഷൻ സിന്ദൂറിനുശേഷം ലോകമെമ്പാടും ഇന്ത്യയുടെ പ്രതിനിധികളെ അയയ്ക്കാനുള്ള പ്രധാന ആശയം പ്രധാനമന്ത്രിയിൽ നിന്നാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ പ്രതിനിധികളെയും കാണാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നാണ് വിലയിരുത്തൽ. പ്രതിനിധി സംഘങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള ആദ്യ ആശയവിനിമയമാണിത്.മുൻ നയതന്ത്രജ്ഞർക്ക് പുറമേ 59 ജനപ്രതിനിധികൾ ഉൾപ്പെടുന്ന ബഹുകക്ഷി പ്രതിനിധി സംഘങ്ങൾ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 33 രാജ്യങ്ങളിലെ അവരുടെ യാത്രാ പരിപാടിയുടെ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയാക്കി.

Comments (0)
Add Comment