തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ കൂടുതൽ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ ഡോക്ടർമാർ നിർദേശിക്കും. വെന്റിലേറ്ററിൽനിന്ന് അഫാനെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാരോടും മറ്റു സംസാരിക്കുന്നുണ്ട്. എന്നാൽ, ജീവനൊടുക്കാൻ ശ്രമിച്ച ദിവസത്തെയും അതിനു മുൻപുള്ള ചില ദിവസങ്ങളിലെയും കാര്യങ്ങൾ ഓർക്കാനാകുന്നില്ലെന്നാണ് അഫാന്റെ മറുപടി.
അബോധാവസ്ഥയിലാണ് എത്തിച്ചതെങ്കിലും അഫാന്റെ തലച്ചോറിനും മറ്റു ആന്തരികാവയവങ്ങൾക്കും വലിയ പരുക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ രക്ഷയ്ക്കെത്തിയ സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകിയതിനാൽ ഓക്സിജൻ അളവ് വലിയതോതിൽ കുറഞ്ഞില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.