എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഗതാഗത നിയമലംഘനം നടത്തിയവർക്കു പിഴയടയ്ക്കാനുള്ള നോട്ടിസുകൾ ഒന്നിച്ചയച്ച് മോട്ടർ വാഹന വകുപ്പ്. കുമ്പളയിൽ മുന്നൂറോളം പേർക്കാണ് എംവിഡിയുടെ നോട്ടിസ് ലഭിച്ചത്. പിഴത്തുക 7000 മുതൽ ഒരു ലക്ഷം വരെ നീളുന്നു.
കുമ്പള-ബദിയഡുക്ക റോഡിൽ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയാണ് പ്രദേശവാസികൾക്കു വിനയായത്. 2023ൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് അടുത്ത് വരെ ആർക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും പ്രദേശവാസികൾ യാത്ര ചെയ്യുന്നത് പതിവായി. ഇവർക്കാണ് ഭീമമായ തുകയുടെ നോട്ടിസ് ലഭിച്ചത്. 2023 മുതലുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് നോട്ടിസ്.
ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെല്ലാൻ, ചുരുങ്ങിയത് 15 ദിവസത്തിനുള്ളിൽ അയയ്ക്കണം എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നത്. 2023ൽ സമാനമായ പരാതിയിൽ കേരള ഹൈക്കോടതി മോട്ടർ വാഹന വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് വർഷങ്ങൾ പഴക്കമുള്ള ചെല്ലാനുകൾ ഒരു പ്രദേശത്തെ മുഴുവൻ ആളുകൾക്കും നൽകിയിരിക്കുന്നത്. പരാതിയുള്ളവർക്ക് അപേക്ഷ നൽകി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്ന് മോട്ടർവാഹന വകുപ്പ് അധികൃതർ പറഞ്ഞു,