3 മണിക്കൂറിനകം വിഡിയോ നീക്കണമെന്ന് നിർദേശം, അനുസരിക്കാതെ എക്സ്; കടുപ്പിച്ച് പൊലീസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അധിക്ഷേപിക്കുന്ന എഐ വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. എക്‌സ് പ്ലാറ്റ്‌ഫോമിന് എതിരെയും “Laxmi N Raju (@valiant_Raju),” എന്ന എക്സ് അക്കൗണ്ടിനെതിരെയുമാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്.

സിന്തറ്റിക് ജനറേറ്റഡ് വിഡിയോ മൂന്നു മണിക്കൂറിനകം നീക്കം ചെയ്യണമെന്ന ആവശ്യം പാലിക്കാത്തതിനെ തുടര്‍ന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസെടുത്തത്. വിഡിയോ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ എക്‌സ് അത് അംഗീകരിച്ചില്ല. ഇതോടെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിഡിയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കാനും പാകത്തിലുള്ളതാണെന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. വിഡിയോ കൂടുതല്‍ പ്രചരിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചു. ഐടി നിയമപ്രകാരം എക്‌സ് പ്ലാറ്റ്‌ഫോമിനു നോട്ടിസ് നല്‍കുകയും അനധികൃത വിഡിയോ ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള 320 എഫ്ബി പോസ്റ്റുകളും 40 എക്‌സ് പോസ്റ്റുകളും 59 ഇന്‍സ്റ്റ പോസ്റ്റുകളും നീക്കി. അഞ്ഞൂറോളം സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കാണു നോട്ടിസ് നല്‍കിയിരിക്കുന്നത്. തിരെഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കമ്മിഷനെതിരായതോ തിരഞ്ഞെടുപ്പിനെ സ്വാധീക്കുന്നതോ ആയ എല്ലാ പോസ്റ്റുകളും മാറ്റണമെന്ന സര്‍ക്കുലര്‍ ആണ് നല്‍കിയിക്കുന്നത്.

Comments (0)
Add Comment