‘സമ്മർദ്ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ചെയ്തെന്നു വരും’; പൊട്ടിക്കരഞ്ഞ് രേണു സുധി

നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കിച്ചു സുധി പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം നേരിട്ട് രേണു സുധി. സമൂഹമാധ്യമങ്ങളൊന്നും തുറക്കാൻ പോലും പറ്റുന്നില്ലെന്നും തനിക്കും കുടുംബത്തിനും നേരെ വലിയ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും വ്യക്തമാക്കി രേണു സുധി രംഗത്തെത്തി. കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടെന്നും താനിപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണു സുധി നിറകണ്ണുകളോടെ പറഞ്ഞു.

രേണു സുധിയുടെ വാക്കുകൾ

“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം. ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.’’ജീവിതത്തിൽ താൻ കടന്നുപോയ കയ്പേറിയതും സങ്കടപ്പെടുത്തുന്നതുമായ അനുഭവങ്ങൾ വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വിഡിയോ പങ്കുവച്ചിരുന്നു. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ച് വികാരാധീനനായായാണ് കിച്ചു സംസാരിച്ചത്. അച്ഛന്‍ മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു തുറന്നു പറയുന്നുണ്ട്. രേണു സുധി തന്നോട് സംസാരിക്കാറില്ലെന്നും അവരുടെ വീട്ടിൽ താൻ ഒറ്റയായിരുന്നുവെന്നും കിച്ചു പറയുന്നു. അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന അനുഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് കിച്ചുവിന്റെ വിഡിയോ. ഇതിനെ തുടർന്നാണ് രേണുവിന് എതിരെ സൈബറാക്രമണം രൂക്ഷമായത്.

Comments (0)
Add Comment