കൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചത്. ബസ് ഡ്രൈവർ യാത്രക്കാരന്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം.ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായതെന്നാണു കണ്ടക്ടറുടെ വിശദീകരണം. മൂവാറ്റുപുഴയിൽ നിന്നു കോട്ടയത്തിനു പോവുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റെടുക്കാൻ കീറിയ 100 രൂപ നോട്ട് നൽകിയതാണു തർക്കത്തിനു കാരണം. കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും നോട്ട് മാറ്റി നൽകാൻ യാത്രക്കാരൻ തയാറായില്ല. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയാറാകാതെ വന്നതോടെയാണു ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത്.