വ്യാജ പീഡന പരാതി, മനംനൊന്ത് പ്ലസ്‌വൺ വിദ്യാർഥി പഠനം ഉപേക്ഷിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം ∙ കിളിമാനൂരിൽ അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു വ്യാജപ്രചാരണം. എതിർചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ ജീവനക്കാരനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടർന്ന് വിദ്യാർഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു.

ആരോഗ്യപ്രശ്നങ്ങൾ കാരണം വിദ്യാർഥിനിക്ക് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്. ഇതിനു പിന്നിൽ ഒരു അധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് വിദ്യാർഥിനിയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.

അധ്യാപികയുടെയും ജീവനക്കാരന്റെയും അപവാദ പ്രചാരണത്തിൽ മനംനൊന്ത് പ്ലസ് വൺ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

കഴിഞ്ഞ ജൂണിലാണ് ഏകജാലകം വഴി പ്ലസ് വണിന് വിദ്യാർഥിനി പ്രവേശനം നേടിയത്. പിന്നീട് മറ്റൊരു വിഷയത്തിലേക്ക് കോംബിനേഷൻ ട്രാൻസ്ഫറിലൂടെ മാറി. വിദ്യാർഥിനിയുടെ പേര് പരാമർശിച്ചു വന്ന ചില വിവരങ്ങൾ ആരോപണ വിധേയയായ അധ്യാപിക ചില വാട്സാപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പൊലീസിലും സിഡബ്ലുസിയിലും പരാതി നൽകി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജർ ഉത്തരവിറക്കിയത്.

Comments (0)
Add Comment