‘ഡാഡിക്ക് എപ്പോഴും എന്നെ കുറിച്ചായിരുന്നു ചിന്ത, തമാശ പറഞ്ഞു കൊണ്ടിരുന്നു

സേലം∙ ‘‘ തൃശൂരിൽ നിന്നു കയറിയതു മുതൽ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു, പാലക്കാട്ടു നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി. അപ്പോഴേക്കു ഡാഡി പോയി. ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന, എപ്പോഴുമെന്നോടു പറഞ്ഞു കൊണ്ടേയിരിക്കും… ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്…’’–വേദനയോടെ നടൻ ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

ഷൈൻ ടോം ചാക്കോയും കു‌ടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചാണ് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ (70) മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്തു നല്ലംപള്ളിയിൽ ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ഷൈനിന്റെ ഇടതു തോളിനു സാരമായി പരുക്കേറ്റു. സഹോദരൻ ജോ ജോൺ ചാക്കോ (39), അമ്മ മരിയ കാർമൽ (68) എന്നിവർക്കും വാഹനം ഓടിച്ച അനീഷിനും (42) പരുക്കുണ്ട്. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി പത്തിനാണു ഷൈൻ കൊച്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. തൃശൂരിലെത്തി മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പോകുകയായിരുന്നു.

ഇടതുവശത്തുകൂടി പോകുകയായിരുന്ന ലോറി പൊടുന്നനെ വലത്തേക്കു തിരിച്ചപ്പോൾ കാർ പിന്നിലിടിച്ചെന്നാണു ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ സീറ്റിനു പിന്നിലെ സീറ്റിലായിരുന്ന ചാക്കോയുടെ തല അപകടത്തിന്റെ ആഘാതത്തിൽ മുന്നിലിടിച്ചു. പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷൈൻ. ധർമപുരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഷൈനിനു ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും 4 ദിവസം അവിടെ തങ്ങേണ്ടി വരുമെന്നതിനാൽ നാട്ടിലേക്കു പോകാമെന്നു തീരുമാനിച്ചു. തുടർചികിത്സ തൃശൂരിൽ നടക്കും.

Comments (0)
Add Comment