കോഴിക്കോട്∙ മഹാത്യാഗത്തിന്റെ ഓർമകളിൽ മുസ്‌ലിംകൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറി പെരുന്നാൾ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.
ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിന്റെ ഓർമകൾ കൂടിയാണ് സമ്മാനിക്കുന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഓർമപ്പെടുത്തലാണ് ഈ ദിനം. പാളയം മുസ്‍ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പെരുന്നാൾ നമസ്കാരം ഇന്ന് രാവിലെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സന്ദേശം നൽകും. സെൻട്രൽ സ്റ്റേഡിയം, മണക്കാട് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പ്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബലിപെരുന്നാൾ പകരുന്നത് മാനവികതയുടെ സന്ദേശമാണെന്നും അപരന്റെ വേദനകളിലും സങ്കടങ്ങളിലും സാന്ത്വനം പകരാൻ വിശ്വാസികൾ പ്രയത്‌നിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. വിട്ടൊഴിയാത്ത മാരികൾക്കും വിടുതലില്ലാത്ത തിരിച്ചടികൾക്കുമുള്ള മറുപടി ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണെന്ന് ഓർമിപ്പിക്കുകയാണ് ബലിപെരുന്നാൾ എന്ന് മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ഹജ് തീർഥാടനം സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്കു കടന്നു. മിനായിൽ ജംറയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കർമം തീർഥാടകർ പൂർത്തിയാക്കി. തുടർന്ന്, മക്കയിലെത്തി ബലിയർപ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിർവഹിച്ചതോടെ ഹജ്ജിന് അർധ വിരാമം. പിന്നീട്, പുതുവസ്ത്രമണിഞ്ഞ് തീർഥാടകർ പെരുന്നാൾ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും.