മദ്യക്കുപ്പികളിൽ തിരിമറി,ജീവനക്കാരെ സസ്‌പെന്റ് ചെയ്തുജീവനക്കാരെ സസ്‌പെന്റ് ചെയ്തു

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ബീവറേജില്‍ മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കളവ് പോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ബിവറേജില്‍ തിരിമറി നടത്തുകയും ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഷോപ്പ് ഇന്‍ ചാര്‍ജ് ഹരീഷ് കുമാര്‍ എം.പി, ഓഡിറ്റ് മാനേജര്‍ ബിജു കെ.റ്റി എന്നിവരെയാണ് ബിവറേജ് എം.ഡി ഹര്‍ഷിത അട്ടലൂരി സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി 9നായിരുന്നു ബിവറേജില്‍ മോഷണം നടന്നത്.92,000 ത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് ഹരീഷ് അന്നേ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടി കൂടിയപ്പോള്‍ തന്നെ നാലു കുപ്പി മദ്യം മാത്രമാണ് മോഷണം പോയിരുന്നതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബാക്കി മദ്യം ജീവനക്കാരിലാരോ പൂഴ്ത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബെവ് കോ റീജിയണല്‍ മാനേജര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്റ് ചെയ്തത്. മോഷ്ടാവ് പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ മദ്യക്കുപ്പികളുടെ എണ്ണം മനപൂര്‍വ്വം കുറച്ച് കാണിച്ച് ആയത് മോഷ്ടിക്കപ്പെട്ടതായി വരുത്തിയാണ് ഹരീഷ് തട്ടിപ്പിന് ശ്രമിച്ചത്. മോഷ്ടാവ് പിടിക്കപ്പെട്ടപ്പോള്‍ ഹരീഷ് തന്ത്രപൂര്‍വ്വം കുപ്പികള്‍ തിരികെ വെക്കുകയും, ചിലത് വില്‍പ്പന നടത്തിയതായി കാണിച്ച് സ്വന്തം അക്കൗണ്ട് വഴി പണം അടക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് മാനേജരായ ബിജുനടത്തിയ പരിശോധനയില്‍ രേഖകളില്‍ ക്രമക്കേട് നടത്തുകയും, കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതായും കണ്ടെത്തിയതിനാലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

Comments (0)
Add Comment