‘വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചുകയറി’; വിഴിഞ്ഞത്ത് കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികാവയവങ്ങളില്‍ ഗുരുതര പരിക്കെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ യുവാവിന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി. നെഞ്ചനേറ്റ മര്‍ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വിഴിഞ്ഞത്ത് ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റോഡില്‍ വച്ച് വിഴിഞ്ഞം സ്വദേശി സുമനെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.

കേസില്‍ സഹോദരങ്ങളടക്കം നാലുപേര്‍ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറില്‍ മദ്യപിക്കവേ മറ്റൊരാളുമായി തര്‍ക്കമുണ്ടാകുകയും ഇത് പരിഹരിക്കാന്‍ സുമന്‍ ഇടപെടുകയും ചെയ്തെന്നാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും പ്രതികള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദനമേറ്റ് അവശനിലയില്‍ ആയ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments (0)
Add Comment