ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

മുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ ഓപ്പറേഷൻസ് മാനേജരും അറസ്റ്റിലായതിനു പിന്നാലെ കമ്പനിക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.

മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എച്ച്ആർ മാനേജരായ വനിത ഒളിവിലാണ്. അന്വേഷണത്തിന് ദേശീയ വനിതാ കമ്മിഷൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കമ്മിഷൻ അംഗങ്ങൾ ഇന്ന് ഓഫിസ് സന്ദർശിക്കും. അറസ്റ്റിലായവർക്കു തീവ്രവാദ സംഘടനകളുടെ സഹായം, വിദേശസഹായം എന്നിവ ലഭിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ എൻഐഎ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. പിടിയിലായ ആറു പുരുഷൻമാരും ഒറ്റ സംഘത്തെപ്പോലെയാണു പെരുമാറിയതെന്നു പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക് പറഞ്ഞു.

ആദ്യ പരാതിക്കു പിന്നാലെ വനിതാ ഡിസിപിയുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാരെ മഫ്തിയിൽ ടിസിഎസ് ഓഫിസിലേക്ക് അയച്ചു. അവർ ജീവനക്കാർക്കു ധൈര്യം നൽകിയതോടെയാണു കൂടുതൽ പേർ പരാതിപ്പെടാൻ മുന്നോട്ടു വന്നതെന്നും കമ്മിഷണർ വെളിപ്പെടുത്തി. തങ്ങൾക്കു മക്കളില്ലെന്ന് അറിയുന്ന സീനിയർ ഉദ്യോഗസ്ഥർ ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടെന്നു വരെ ഒരാളുടെ പരാതിയിലുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു വനിതാ ജീവനക്കാരിയുടെ പരാതി.എന്നാൽ, വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചാണു കുറ്റങ്ങൾ ചുമത്തിയതെന്നും ജോലി സ്ഥലത്തെ സാധാരണ സംഭാഷണങ്ങളെയും പെരുമാറ്റത്തെയും ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതിനിടെ, സംസ്ഥാനത്തെ പല വൻകിട കമ്പനികളിലും കൂട്ട മതപരിവർത്തന ശ്രമമുണ്ടെന്ന് ആരോപിച്ച ബിജെപി മന്ത്രി നിതേഷ് റാണെ, ‘കോർപറേറ്റ് ജിഹാദ്’ ആണു നടക്കുന്നതെന്ന് ആരോപിച്ചു. ഇനി ഹിന്ദുക്കളെ മാത്രം ജോലിക്കെടുത്താൽ മതിയെന്നും അഭിപ്രായപ്പെട്ടു.

Comments (0)
Add Comment