പുണെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അഭിഭാഷകന്റെ ഭാര്യ 35-കാരിയായ ജീവനക്കാരിയെ കൊലപ്പെടുത്തി. പുണെയിലെ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലിചെയ്തിരുന്ന പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യയായ സ്വാതി സാവന്ത് (42) ആണ് കൊലപാതകിയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചിരുന്നു. വിവാഹിതയായ പൂനം വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെത്തുടർന്ന് ഭർത്താവ് നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. പൂനത്തിന്റെ ഭർത്താവ് ഓഫീസിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഉള്ളിൽ രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹം കണ്ട അദ്ദേഹം ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.സ്വാതി ഇരുമ്പുദണ്ഡ് പോലെയുള്ള ആയുധമുപയോഗിച്ച് പൂനത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിയമവിഭാഗത്തിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണ് അഭിഭാഷകനായ സഞ്ജയ് സാവന്ത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.