തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ നേരത്തെ മജിസ്റ്റീരിയല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ആര്‍ഡിഒയെ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു.

അതിനു പകരം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ പൂരം നടത്തുന്ന കാര്യത്തില്‍ ഇരു ദേവസ്വങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും തീരുമാനങ്ങള്‍ കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് ധാരണ. പൂരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. പൂരം നടത്തിപ്പ് ആലോചിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

Comments (0)
Add Comment