കണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ ലോൺ ആപ്പ് ഇടപാടുകാരെ കസ്റ്റഡിയിൽ വാങ്ങി. രണ്ട് ദിവസത്തേക്കാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 1200 പേർ കേരളത്തിൽ നിന്നു മാത്രം ഇവരുടെ ആപ്പിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു. കൂടുതൽ ആളുകൾ ഇവരിൽ നിന്നു കടം വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ആളുകൾക്ക് ഇത്തരം ഇടപാടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും പൊലീസ് നടപടി എടുക്കും. പ്രതികളെ ചോദ്യം ചെയ്തശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. നോയിഡയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിതിൻ ലോൺ ആപ്പ് വഴി കടമെടുക്കുകയും, തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു. നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു.പ്രതികൾ നോയിഡയിലാണെന്ന് മനസിലാക്കി പൊലീസ് അവിടെ എത്തുകയായിരുന്നു. ഐടി പാർക്കിന് സമാനമായാണ് നാൽപ്പതോളം ജീവനക്കാർ ലോൺ ആപ്പ് കമ്പനിയിൽ ജോലി ചെയ്തിരുന്നത്. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെത്തിച്ച ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ലോൺ ആപ്പിൽ പണം തിരിച്ചടവ് മുടങ്ങുകയും അധ്യാപികയ്ക്ക് ഫോൺ കോൾ വരികയും ചെയ്തതോടെ നിതിൻ രാജിനെ പ്രിൻസിപ്പൽ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ഓഫിസിൽനിന്ന് ഇറങ്ങി അൽപ്പ സമയത്തിന് ശേഷം നിതിൻ രാജ് കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടുകയായിരുന്നു.