അമ്മയറിയാതെ ഗിരി മാഞ്ഞു; ഗിരിയറിയാതെ അമ്മയും

തൃശൂർ ∙ താങ്ങായും തണലായും കൂടെയുണ്ടായിരുന്ന ഇളയ മകൻ ഗിരിയെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. നല്ലോർമകളുമായി ആ അമ്മ ഇന്നലെ പുലർച്ചെ വിടവാങ്ങി. സംസ്കാരം കഴിഞ്ഞ് വൈകാതെ ആ വാർത്ത വന്നു: വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ്സ് കണ്ടെടുത്തു.

അമ്മയിനി ഇല്ലെന്ന് മകനോ മകന്റെ ദാരുണ മരണം അമ്മയോ അറിഞ്ഞില്ല– വിധിയുടെ ദാക്ഷിണ്യം! അമ്മയും അനുജനും ഒരുമിച്ചു നഷ്ടപ്പെട്ട സ ങ്കടഗിരിയിലാണ് സഹോദരൻ ഹരി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി പി.ഗിരീശിന്റെ (ഗിരി–40) അമ്മ, ചേലാട്ട് ലെയ്‌ൻ പള്ളത്ത് കരിമാലി വീട്ടിൽ ഗൗരി (74) ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.

വൈകിട്ടു മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. നാലരയോടെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഗിരിയുടെ ശിരസ്സ് കണ്ടെടുത്തത്. അടുത്ത ബന്ധു തിരിച്ചറിഞ്ഞു. പരേതനായ മോഹനനാണ് ഗൗരിയുടെ ഭർത്താവ്.

പൂരപ്രേമികളായ ഹരിയും ഗിരിയും ചേലാട്ട് ലെയ്നിൽ ഒരേ വളപ്പിലാണു താമസിക്കുന്നത്. മുന്നിലെ വീട്ടിൽ അമ്മ ഗൗരിക്കൊപ്പം അവിവാഹിതനായ ഗിരിയും തൊട്ടുപിന്നിലെ വീട്ടിൽ കുടുംബത്തോടൊപ്പം ഹരിയും. ഹരി തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗവും ഗിരി പൂരാഘോഷ കമ്മിറ്റി അംഗവും. ഇത്തവണയും ഇരുവരും ഒന്നിച്ചു മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പോയിരുന്നു. എന്നാൽ അപകടദിവസം, അമ്മയ്ക്ക് ആരോഗ്യപ്രശ്നമുണ്ടായതിനാൽ ഹരി വീട്ടിൽ നിന്നപ്പോഴായിരുന്നു വെടിക്കെട്ടു ദുരന്തം.

ആദ്യ 2 ദിനങ്ങളിൽ നടത്തിയ തിരച്ചിലിൽ ഗിരിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. മൂന്നാംദിനമായ ഇന്നലെ ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്നാണു പൊലീസ് കഡാവർ നായ മർഫി ശിരസ്സ് കണ്ടെത്തിയത്. ഒരു ചെവി നഷ്ടപ്പെട്ട നിലയിലായിരുന്നു.പല്ലിന്റെ പ്രത്യേകത അടയാളമായെടുത്താണു ബന്ധുവും സുഹൃത്തുക്കളും മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി ഗിരിയെന്ന് ഉറപ്പിച്ചത്. എങ്കിലും ഡിഎൻഎ പരിശോധന നടത്തും. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും.

Comments (0)
Add Comment