ബാറിൽ വച്ച് സംഘർഷം, 2 ദിവസത്തിന് ശേഷം വീണ്ടും തർക്കം; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ യുവാവിനെ താക്കോല്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിനു സമീപമാണ് സംഭവം. രണ്ടു ദിവസം മുന്‍പ് കാട്ടാക്കടയിലെ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രി കിള്ളിയില്‍ രാഹുലും മറ്റൊരാളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. ഇതിനിടയിലാണ് രാഹുലിന്റെ വാരിയെല്ലിനു സമീപത്തായി താക്കോല്‍ കൊണ്ടു കുത്തേല്‍ക്കുന്നത്.

കുത്തേറ്റതിനുശേഷവും രാഹുല്‍ അവിടെ തന്നെ തുടര്‍ന്നിരുന്നു. തന്നെ ആരോ കുത്തിയെന്നു രാഹുല്‍ നാട്ടുകാരോടു പറയുകയും ചെയ്തു. തുടര്‍ന്ന് ശ്വാസതടസം ഉള്‍പ്പെടെ നേരിട്ടതോടെ നാട്ടുകാര്‍ ഇയാളെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താക്കോല്‍ തുളച്ചുകയറി ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണു റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടാക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Comments (0)
Add Comment