ഹരിയാനയിലെ ഫരീദാബാദിൽ എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ കാർഡിയോളജിസ്റ്റായി ചമഞ്ഞ് 50 ഹൃദയശസ്ത്രക്രിയകൾ നടത്തിയെന്നു പൊലീസ്. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണു സംഭവം. ഒരു കാർഡിയോളജിസ്റ്റിന്റെ റജിസ്ട്രേഷൻ നമ്പർ ഇയാൾ ഉപയോഗിക്കുകയും ചെയ്തു. യഥാർഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയിൽ വന്നത്.
എംബിബിഎസ് ഡിഗ്രിയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയകൾ ചെയ്യാൻ പങ്കജ് മോഹന് അനുമതിയില്ല. തന്റെ നോട്ട്പാഡിൽ തനിക്ക് കാർഡിയോളജിയിൽ ഡിഎൻബി ബിരുദമുണ്ടെന്ന് ഇയാൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി വരെയാണ് ഇയാൾ ഹൃദയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചത്. ഇയാൾ ശസ്ത്രക്രിയ നടത്തിയ പല രോഗികൾക്കും തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.