ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം: ‘പണത്തിനായി പോയതാണ്, പറ്റിപ്പോയി’; കുറ്റബോധമില്ലാതെ പ്രതി

ന്യൂഡൽഹി ∙ 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം ഡൽഹി അമർ കോളനിയിൽ കൊലചെയ്യപ്പെട്ടത്. ഐഐടി ഡൽഹിയിലെ പഠനത്തിനു ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾകൂടിയായ യുവതി. ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയ നർത്തകിയുമാണ്.കേസിൽ അറസ്റ്റിലായ രാഹുൽ മീണയെ (19) സാകേത് കോടതി 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിയുടെ ശരീരത്തിലെ പരുക്കിനെക്കുറിച്ചു മജിസ്ട്രേട്ട് ദീപിക ഠാക്‌രാൻ ആരാഞ്ഞു. വീടിന്റെ ടെറസിൽനിന്നു ചാടിയപ്പോൾ പറ്റിയതാണെന്നായിരുന്നു മറുപടി. തനിക്കു തെറ്റ് പറ്റിപ്പോയെന്നും പറഞ്ഞു. എന്നാൽ, ഇതു കുറ്റസമ്മതമായി കണക്കാക്കില്ലെന്നു കോടതി പറഞ്ഞു.രാഹുലിന്റെ മൊബൈൽ കണ്ടെത്തണമെന്നു പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തണം. ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെത്തി യുവതിയെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാഹുൽ ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചതിനും കേസുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. പിടിയിലായതു മുതൽ സംഭവിച്ച കാര്യങ്ങളിലൊന്നും രാഹുൽ ഒരു കുറ്റബോധവും പ്രകടിപ്പിച്ചില്ലെന്നു പൊലീസ് പറയുന്നു. ‘പണത്തിനായി പോയതാണ്, പറ്റിപ്പോയി’– എന്നു മാത്രമാണു യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും പറഞ്ഞത്.ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ചു വീടിനുള്ളിൽ കടന്ന പ്രതി മുകൾ നിലയിലുള്ള പെൺകുട്ടിയുടെ പഠനമുറിയിലേക്കു കയറി. പണം ചോദിച്ചപ്പോൾ നൽകാൻ വിസമ്മതിച്ച യുവതിയെ ആക്രമിച്ചതിനു പിന്നാലെ മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ചു, ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതിയെ പീഡിപ്പിച്ചശേഷം വലിച്ചിഴച്ചു താഴത്തെ നിലയിൽ എത്തിച്ചു. യുവതിയുടെ വിരലടയാളം ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചു.പരാജയപ്പെട്ടപ്പോൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ചു കുത്തിത്തുറന്നു പണവും ആഭരണങ്ങളും കൈക്കലാക്കിയെന്നാണു പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട യുവതിക്കു ക്രൂരമർദനമേറ്റിട്ടുണ്ടെന്ന് എയിംസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു.

Comments (0)
Add Comment