മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിലും പിന്നീട് നെഞ്ചിലുമായി പത്തോളം തവണ സാധനയ്ക്ക് കുത്തേറ്റിട്ടുണ്ട്.രാവിലെ 9.45 ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പത്തുമണിയോടെ സ്ഥലത്തെത്തി ഷീലയെ കസ്റ്റഡിയിലെടുത്തു. ഷീലയുടെ പക്കൽ തോക്കുപോലെയുള്ള എന്തോ ഉണ്ടായിരുന്നെന്നും ഇത് താൻ തട്ടിപ്പറിച്ച് ജനാലയിലൂടെ പുറത്തു കളഞ്ഞെന്നും സാധനയുടെ ഭർതൃമാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നീടാണ് ഷീല കത്തി പുറത്തെടുത്ത് സാധനയെ ആക്രമിച്ചതെന്നും സംഭവത്തിലെ പ്രധാന ദൃക്സാക്ഷിയായ ഭർതൃമാതാവിന്റെ മൊഴിയിലുണ്ട്. ഇതുകൂടാതെ സ്പ്രേ, ലോക്ക് എന്നിവയും ഷീലയിൽനിന്ന് കണ്ടെടുത്തു.കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമീപവാസികൾ പകർത്തിയ ദൃശ്യങ്ങളിൽ വീടിന്റെ ലിവിങ് റൂമിൽ സാധനയുടെ മൃതദേഹം ചോരയിൽ കുളിച്ചു കിടക്കുന്നതും ഷീലയ്ക്കു പിന്നിലെ സോഫയിലിരുന്ന സാധനയുടെ ഭർതൃമാതാവ് കരയുന്നതും കാണാം. 2017 മുതൽ ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ് ഷീല. കൊല്ലപ്പെട്ട സാധനയുടെ ഭർത്താവും ഷീലയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്.