അക്കൗണ്ടിലുള്ള പണം മുഴുവൻ തിരികെ കൊടുക്കണം, പേയ്ടിഎം ബാങ്കിങ് ലൈസൻസ് റദ്ദാക്കി ആർബിഐ, യുപിഐ ഇടപാടുകളെ ബാധിക്കുമോ?

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഇതോടെ പേയ്ടിഎമ്മിന് ഇനി ബാങ്കിങ് പ്രവർത്തനങ്ങളൊന്നും നടത്താനാവില്ല. എന്നാൽ യുപിഐ അടക്കമുള്ള മറ്റു സേവനങ്ങൾക്ക് തടസ്സമില്ല.

2022ൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ ആർബിഐ തുടങ്ങിവച്ച കടുത്ത നടപടികളുടെ തുടർച്ചയാണിത്. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ ഉത്തരവിട്ടിരുന്നു. പിന്നീട് 2024ൽ പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാവില്ലെന്ന വ്യവസ്ഥയും നടപ്പാക്കി. പേയ്ടിഎം ബാങ്കിനു കീഴിലുള്ള പ്രീപെയ്ഡ് വോലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാക്കിയിരുന്നു.

ഇതിന് ആവശ്യമായ പണലഭ്യത പേയ്ടിഎം ബാങ്കിനുണ്ടെന്ന് ആർബിഐ അറിയിച്ചു. വലിയൊരു പങ്ക് ഉപയോക്താക്കളും ഇതിലെ തുക ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നാണ് സൂചന. ചട്ടംലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി. പല തവണയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണിത്.

ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും നിർദേശമുണ്ടായിരുന്നു. തുടർന്നുള്ള പരിശോധനയിലും വീഴ്ചകൾ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെയും താൽപര്യത്തിനു വിരുദ്ധമായ രീതിയിലായിരുന്നു ബാങ്കിന്റെ പ്രവർത്തനമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment