യാത്ര പ്ലാൻ ചെയ്തു, വാടക കൊലയാളികളെ വിളിച്ചുവരുത്തി’: ‘ഹണിമൂൺ’ കൊലയിൽ ട്വിസ്റ്റ്; ഭാര്യ അറസ്റ്റിൽ

ഭോപാൽ∙ മേഘാലയയിൽ മധുവിധു ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഗാസിപുരിലെ ഒരു ധാബയിൽ സോനത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കായി ഗാസിപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോനം,പിന്നീട് പൊലീസിനു മുന്നിൽ കീഴടങ്ങി.

തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം, ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റാങ് പറഞ്ഞു. കൃത്യം നടപ്പിലാക്കിയ വാടക കൊലയാളികളായ 3 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങള്‍ക്കു ക്വട്ടേഷൻ നൽകിയതാണെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നെന്നും പൊലീസ് അറിയിച്ചു. സോനത്തിന് വിവാഹേതര ബന്ധമുള്ളതായി സംശയിക്കുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായതെന്നും പൊലീസ് അറിയിച്ചു. മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23നാണ് രാജാ രഘുവംശിയും സോനവും മധുവിധു ആഘോഷിക്കാൻ പോയത്. ഇവരെ പിന്നീട് കാണാതായി. ജൂൺ 2ന് രാജയുടെ മൃതദേഹം കണ്ടെടുത്തു. സോനത്തിനു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച ഇവരെ ഗാസിപുരിൽ നിന്നും കണ്ടെത്തുകയായിരുന്നു.

രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെത്തിയതായി കഴിഞ്ഞ ദവിസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്.

Comments (0)
Add Comment