പാമ്പുകടി മരണങ്ങളിൽ പൊരുത്തക്കേട്: വനംവകുപ്പിന് 86, ആരോഗ്യവകുപ്പിന് 4

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ വനം–ആരോഗ്യ വകുപ്പുകളുടെ കണക്കുകളിൽ പൊരുത്തക്കേട്. കഴിഞ്ഞ 3 വർഷത്തിനിടെ 86 പേർ പാമ്പുകടിയേറ്റ് മരിച്ചെന്ന് വനംവകുപ്പ് പറയുമ്പോൾ, 4 പേർ മാത്രമാണു മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കണക്കു നൽകിയത്. പാമ്പുവിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈഡ് ഡിസീസസ്) ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പാമ്പുകടിയേറ്റുള്ള മരണങ്ങളെക്കുറിച്ചു കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പിനില്ലെന്നാണ് ആരോപണം.

2023–24 വർഷങ്ങളിൽ 34 പേരും 2024–25ൽ 34 പേരും 2025–26ൽ 18 പേരും പാമ്പുകടിയേറ്റു മരിച്ചെന്നു വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. എന്നാൽ, 2024ൽ ഒരാളും 25ൽ 3 പേരും മാത്രമാണ് മരിച്ചതെന്നും 2023ൽ മരണങ്ങളൊന്നുമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ൽ ആണ് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പാമ്പുകടി വിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

Comments (0)
Add Comment