തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ’ പറഞ്ഞയച്ചു

തിരുനെല്ലി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയക്കല്‍ ചടങ്ങ് നടത്തി. പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കെ.എം. ഗോപിനാഥ്, പി. ഉണ്ണികൃഷ്ണൻ, കെ.വി. പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകള്‍ നടത്തിയത്. കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സമയത്ത് മുൻപ് തിരുനെല്ലിയില്‍നിന്ന് ഭൂതങ്ങള്‍ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാല്‍ അരി വഴിയ്ക്കുകളഞ്ഞു.

ഈ തെറ്റിനു തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കിയെന്നും അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയില്‍നിന്ന് അയച്ചെന്നുമാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരില്‍ നടത്തും.

Comments (0)
Add Comment