കോഴിക്കോട്ടെ സെക്‌സ് റാക്കറ്റ് കേസ്; മുഖ്യപ്രതിയുടെ ഫോണിൽ തെളിവ്; രണ്ട് പൊലീസുകാർക്കെതിരെ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ അന്വേഷണം. വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ഇരുവര്‍ക്കും പങ്കുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്‌മെന്റ്. രണ്ട് വര്‍ഷം മുന്‍പ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കുകയായിരുന്നു.

ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്‌ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്.

ബിന്ദുവാണ് സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു നിലവില്‍ റിമാന്‍ഡിലാണ്.

Comments (0)
Add Comment