ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് കുറയുന്നു; അതിദരിദ്രരുടെ അവസ്ഥ മെച്ചപ്പെട്ടതായി എസ്ബിഐ പഠനം

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നു. 2023ല്‍ 5.3 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2024ല്‍ 4.6 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. എസ്ബിഐയുടെ പഠനത്തിലാണ് കണ്ടെത്തല്‍. ലോകബാങ്കിന്റെ വിലയിരുത്തലിനേക്കാള്‍ മുകളിലാണ് പ്രകടനം. ദാരിദ്ര്യം കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളും ക്ഷേമ പദ്ധതികളുമാണ് നിരക്ക് കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

ലോകബാങ്ക് ദാരിദ്ര്യ രേഖയുടെ പരിധി ഉയര്‍ത്തിയെങ്കിലും ദാരിദ്ര്യനിരക്ക് കുറഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ അതി ദരിദ്രരുടെ അവസ്ഥ മെച്ചപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ദശാബ്ദത്തിനിടെ ദാരിദ്ര്യനിരക്ക് 27 ശതമാനത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

2024ല്‍ രാജ്യത്ത് 54,695,832 പേര്‍ പ്രതിദിനം 3 യുഎസ് ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു ദശാബ്ദത്തിന് മുന്‍പ് രാജ്യത്ത് 344.47 മില്യണ്‍ അതിദരിദ്രരാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 75.24 മില്യണ്‍ ആളുകളായി ചുരുങ്ങിയിരിക്കുന്നു. അതി ദരിദ്രരുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടതായി വിശദമായ പഠനങ്ങള്‍ പറയുന്നു. മുന്‍പ് പ്രതിദിനം 2.15 ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ദരിദ്രരായി ലോകബാങ്ക് കണക്കാക്കിയിരുന്നത്. ഇപ്പോഴത് പ്രതിദിനം 3 ഡോളറെന്ന് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

Comments (0)
Add Comment