‘ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പർ ചോർത്തി’: നീറ്റ് ക്രമക്കേടിൽ അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി∙ ചോർത്തിയ നീറ്റ് ചോദ്യപ്പേപ്പർ നൽകാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്ത്. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ പരംജിത് സിങ്ങിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. രണ്ടു പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാൻ വരുകയെന്നും അധ്യാപകൻ ചോദിക്കുന്നുണ്ട്. എന്നാൽ ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി പറയുന്നത്.

ഫോൺ സംഭാഷണം ഇങ്ങനെ: പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്.? പരീക്ഷയ്ക്കു മുൻപ് വീട്ടിൽനിന്ന് വരണം. നിനക്കു പേപ്പറുകൾ കോളജിൽവച്ച് തരാം. വിദ്യാർഥിനി: സർ ഞാൻ പഠിച്ചിട്ടുണ്ട്, സിലബസ് പൂർത്തിയാക്കി. പരംജിത്: അപ്പോ നീ ഒരു തവണ പോലും എന്നെ കാണാൻ വരില്ലേ? വിദ്യാര്‍ഥിനി: എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കണം. വരാൻ ശ്രമിക്കാം. പരംജിത്: ശ്രമിക്കണ്ട പരീക്ഷയ്ക്ക് മുൻപ്, ഒരാഴ്ചയ്ക്കകം വരണം

ചോർത്തിയ പരീക്ഷപ്പേപ്പറുകളുടെ പേരിൽ തന്നെ പരംജിത് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർഥിനിയാണ് ഫോൺ സംഭാഷണം സർവകലാശാല അധികൃതർക്ക് നൽകിയത്. അമ്മയുടെ ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്നപ്പോൾ പരംജിത് തന്നെ നിരന്തരം വിളിക്കുകയും കോളജിലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർഥിനി ആരോപിച്ചു. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. പിന്നാലെ പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Comments (0)
Add Comment