വയനാട് കണ്ണൂർ ചുരം രഹിതപാത യാഥാർത്യമാക്കണം, സി.പി.ഐ

വയനാട് കണ്ണൂർ ചുരം രഹിതപാത യാഥാർത്യമാക്കണം, സി.പി.ഐ മാനന്തവാടി:കണ്ണൂരിനേയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പായത്തോട് – പാൽച്ചുരം – ബോയ്സ് ടൗൺ റോഡിലൂടെയും ഉള്ള യാത്ര ക്ലേശകരമായി മാറുന്നത് പതിവായ സാഹചര്യത്തിൽ കണ്ണൂർ -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം രഹിത പാത യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

കൊട്ടിയൂർ അമ്പായത്തോടിൽ നിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44-ാം മൈലിലേക്കെത്തുന്ന റോഡാണിത്.മഴക്കാലത്തു മാത്രമല്ല, ഏതു സമയത്തും അപകടമുണ്ടാകാൻ സാദ്ധ്യതയുള്ള പാൽച്ചുരം റോഡാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാനായി വയനാട്ടുകാർ കൂടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയിൽ നിന്നും തവിഞ്ഞാൽ ബോയ്സ് ടൗൺ വരെയും അമ്പായത്തോടിൽ നിന്ന് മട്ടന്നൂർ വരെയും ഗതാഗതയോഗ്യമായ റോഡാണുള്ളത്. അമ്പായത്തോടിനും ബോയ്സ് ടൗണിനുമിടയിൽ റോഡിന് മിക്കവാറും സ്ഥലങ്ങളിൽ വീതി കുറവാണെന്ന് മാത്രമല്ല ദുർഘടമായ അഞ്ച് ഹെയർ പിൻ വളവുകളുള്ള പാതയാണിത്.

റോഡിന്റെ ഒരു ഭാഗം വലിയ മലയും മറുഭാഗം അഗാധമായ കൊക്കയുമുള്ള പാതയിൽ പലതവണ വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്. മതിയായ സുരക്ഷാവേലികൾ പോലും പല സ്ഥലത്തുമില്ലാത്തത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും ചെങ്കല്ല് ഉൾപ്പെടെ കയറ്റി എത്തുന്ന ഭാരവാഹങ്ങളും ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. പാൽച്ചുരത്തിനും ചെകുത്താൻ തോടിനുമിടയിൽ വാഹന യാത്രക്കാർ താണ്ടുന്നത് അപകടപ്പാതയാണ്. കൊട്ടിയൂർ – തലപ്പുഴ 44-ാം മൈൽ റോഡ് യാഥാർത്ഥ്യമായാൽ ഈ ബുദ്ധിമുട്ടുകൾക്കെല്ലാം ശാശ്വത പരിഹാരമാകും. റോഡിന് വനം വകുപ്പിൽ നിന്നുള്ള എതിർപ്പ് ഒഴിവാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്നും സിപിഐ ആവശ്യപ്പെട്ടു. ചുരം രഹിത ബദൽ പാത യാഥാർത്ഥ്യമായാൽ 7.15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അമ്പായത്തോട് നിന്ന് തലപ്പുഴയിൽ എത്തിച്ചേരാൻ കഴിയും. നിലവിൽ പാൽച്ചുരം ബോയ്സ് ടൗൺ വഴി 12 കിലോമീറ്ററോളം സഞ്ചരിക്കുമ്പോഴാണ് തലപ്പുഴയിൽ എത്തുക.

1.360 കിലോമീറ്റർ വനഭൂമിയാണ് റോഡിന് തടസമായി നിൽക്കുന്നത്.ചുരം രഹിത പാതയ്ക്കായി കൊട്ടിയൂർ തവിഞ്ഞാൽ പഞ്ചായത്ത് അതിർത്തികളിൽ നിന്നായി 1.360 കിലോമീറ്റർ വനഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരിക. ഇത് വിട്ടുകിട്ടാത്തതാണ് റോഡ് നിർമ്മിക്കുന്നതിനുള്ള വലിയ പ്രതിസന്ധി ഇത് പരിഹാരിക്കുന്നതിന് കേന്ദ്ര കേരള സർക്കാർ അടിയന്തരമായ നടപടി സ്വീകരിക്കണം. സമ്മേളനത്തിൽ 15 അംഗ മണ്ഡലം കമ്മറ്റിയേയും സെക്രട്ടറിയായി ശോഭരാജനെതിരത്തെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന എക്സ്ക്യൂട്ടിവ് അംഗം ടി വി ബാലൻ, പി കെ. മൂർത്തി വി.കെ.ശശിധരൻ മഹിതമൂർത്തി, നിഖിൽ പത്മനഭൻ, ശോഭരാജൻ, ശശി പയ്യാനിക്കൽ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment