സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിന് തിരിച്ചടി, സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയിൽ പറഞ്ഞത്. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവുവന്നശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നില്ല.

ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ പോളിനെ 2021ൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസുമുണ്ടായിരുന്നു. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.

Comments (0)
Add Comment