കുത്തിവെപ്പെടുത്തപ്പോള്‍ സൂചി ഒടിഞ്ഞു, ദുരിതവുമായി വത്സല കഴിഞ്ഞത് ഒരു വര്‍ഷം

പത്തനംതിട്ട: ഒരു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയിലെ കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത് സൂചി കുത്തിക്കയറി. ബുധനാഴ്ച ഇതേ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി പുറത്തെടുത്തു. അണുബാധ മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തു.

ആറന്‍മുള ഇടശേരിമല മണക്കാലില്‍ വത്സലയ്ക്കാണ്(68) ദുരിതം അനുഭവിക്കേണ്ടി വന്നത്. ഒരു വര്‍ഷം മുമ്പ് പനിയും ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് വത്സലയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ഇടുപ്പിന് കുത്തിവെപ്പ് എടുത്തിരുന്നു. അന്നു മുതല്‍ അവിടെ കല്ലിപ്പ് ഉണ്ടായിരുന്നു. കുത്തിവെച്ചതിന് ശേഷം തടവി വിടാത്തത് മൂലമാണ് കല്ലിപ്പുണ്ടായതെന്നാണ് അന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ അടുത്തിടെ വേദന കൂടുകയും കുത്തിവെച്ചിടത്ത് പഴുപ്പ് ഉണ്ടാകുകയും ചെയ്തു. എക്‌സ്‌റേ എടുത്തപ്പോഴാണ് ഉള്ളില്‍ സൂചി ഇരിക്കുന്നതായി കണ്ടെത്തിയത്. സൂചി എടുക്കാന്‍ അണുബാധ തടസമായി. അത് മാറിയതിന് ശേഷം സൂചിയുടെ ബാക്കി ഭാഗം കൂടി എടുക്കും. വത്സലയ്ക്ക് ഇപ്പോഴും കടുത്ത വേദനയുണ്ട്. നടക്കാനും ബുദ്ധിമുട്ടാണ്. അബിന്‍ വര്‍ക്കി എംഎല്‍എ, ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് നേരിട്ട് പരാതി നല്‍കി. സംഭവം അന്വേിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment