2 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി; യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ

കണ്ണൂർ ∙ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ. ചെറുവത്തൂർ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസിൽ എം.പി.രാകേഷ് (45) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്.

2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമുണ്ടായില്ല.

പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Comments (0)
Add Comment