തളർന്നു കിടന്ന അളിയന്റെ അക്കൗണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 1.48 ലക്ഷം രൂപ; യുവാവ് ഒടുവിൽ പിടിയിൽ

ന്യൂഡല്‍ഹി: തളര്‍ന്നു കിടപ്പിലായ ഭാര്യാസഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ശുഭം ജെയിന്‍ എന്ന 26 കാരനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. തളര്‍ന്നുപോയ അളിയന്റെ പരിചാരകനായി കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.48 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തളര്‍ച്ച ബാധിച്ച ഭാര്യാസഹോദരനായ രോഹന്‍ അഗര്‍വാളിനെ സഹായിക്കാനെന്ന പേരില്‍, പ്രതിയായ ശുഭം ജെയിന്‍ ജനുവരി മുതല്‍ ബുരാരിയില്‍ പരാതിക്കാരിയുടെ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അനധികൃത ഇടപാടുകള്‍ നടന്നതായി കാണിച്ച് മെയ് 13 ന് റോഹന്‍ അഗര്‍വാള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ബുരാരിയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന അഗര്‍വാള്‍, സെന്ററില്‍ നിന്നുള്ള ഫീസ് അമ്മയുടെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചപ്പോഴാണ്, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ 1,48,626 രൂപ അക്കൗണ്ടില്‍ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ പണം ആതം ജീത് സിങ് എന്ന പേരുടെ അക്കൗണ്ടിലേക്ക് പോയെന്ന് കണ്ടെത്തി. തുടരന്വേഷണത്തില്‍ ഈ പണം ശുഭം ജെയിന്റെ അക്കൗണ്ടില്‍ത്തന്നെ വന്നു ചേര്‍ന്നതായി പൊലീസ് സ്ഥിരീകരിച്ചു.

Comments (0)
Add Comment