പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ സുനിത(42)യ്ക്കു നേരേ രണ്ടംഗ സംഘത്തിന്റെ അക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരനെ ചവിട്ടി വീഴ്ത്തി ദേഹമാസകലം മുകളുപൊടി വിതറിയ ശേഷമാണ് സുനിതയെ ആക്രമിച്ചത്.സ്വർണമാലയും സ്വർണ ബ്രേസ്‌ലെറ്റും ഉൾപ്പെടെ രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. വള ഊരിയെടുക്കാനാവാതെ വന്നപ്പോൾ പ്രതികൾ വെട്ടുകത്തികൊണ്ടു വള അടിച്ചുപൊട്ടിക്കാൻ ശ്രമിക്കവേയാണ് സുനിതയുടെ കൈക്കു പരുക്കേറ്റത്. നിലവിളികേട്ടു ഉറങ്ങിക്കിടന്ന മക്കൾ പുറത്തേക്കിറങ്ങാൻ ശ്രമിക്കവേ മോഷ്ടാക്കൾ വീടിനകത്തേക്ക് ബലം പ്രയോഗിച്ചു കയറാൻ ശ്രമിച്ചു.എന്നാൽ കുട്ടികൾ വാതിലടച്ചു കുറ്റിയിട്ടതു രക്ഷയായി. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. സാരമായി പരുക്കേറ്റ സുനിതയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0)
Add Comment