വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.

വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍നിന്നും കോഴിക്കോട്ടെ വീട്ടില്‍ നിന്നും ഒന്നും കിട്ടിയില്ലെന്ന് ഇഡി എഴുതിനല്‍കിയിരുന്നു.

സിഎംആര്‍എല്‍ മാനേജ്‌മെന്റും വീണയും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് റെയ്ഡിന് പിന്നാലെ ഇഡി വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടത്തിയത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.

Comments (0)
Add Comment