ആറാട്ടുപുഴ (ആലപ്പുഴ) ∙ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയത് അവരുടെ സഹായത്തിന് എത്താറുള്ള സമീപവാസി. സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനു വേണ്ടിയാണു തങ്കമ്മയെ(80) കൊലപ്പെടുത്തിയതെന്നു പ്രതി കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശൻ (52) സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണു കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ തങ്കമ്മയുടെ മൃതദേഹം മല്ലിക്കാട്ടു കടവിനു സമീപം കായലിൽ പൊങ്ങിയത്. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: രാത്രി എട്ടോടെ പ്രകാശൻ ഈ വീട്ടിലെത്തി. തങ്കമ്മ വാതിൽ തുറന്നു. പെട്ടെന്ന് അകത്തു കടന്ന ഇയാൾ തലയണ എടുത്തു തങ്കമ്മയുടെ മുഖത്ത് അമർത്തിപ്പിടിച്ചു. ബോധരഹിതയായി വീണ അവരുടെ തന്നെ മുണ്ട് ഊരിയെടുത്തു കാലുകൾ കൂട്ടിക്കെട്ടി. തോർത്തുകൊണ്ടു കൈകൾ കെട്ടി. നാലു വളകളും മോതിരവും ഊരിയെടുത്ത ശേഷം സ്ഥലംവിട്ടു. രാത്രി 12നു തിരിച്ചെത്തി മൃതദേഹം കായൽക്കരയിൽ എത്തിച്ചു. കാട്ടുകല്ല് ഇളക്കി കയർകൊണ്ടു കഴുത്തിൽ കെട്ടിയിട്ടു. കടവിലുണ്ടായിരുന്ന പഞ്ചായത്തുവക വള്ളത്തിൽ മൃതദേഹം കയറ്റി കായലിലെ ബോട്ട് ചാലിൽ തള്ളി.
കുരുക്കായത് കയർതങ്കമ്മയുടെ കഴുത്തിൽ കെട്ടിയ കയറിന്റെ പ്രത്യേകതയാണു ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രകാശനിലേക്ക് അന്വേഷണം എത്തിച്ചത്. മത്സ്യബന്ധന ബോട്ടിലും മറ്റും ഉപയോഗിക്കാറുള്ള പ്രത്യേകതരം കയറാണിത്. മത്സ്യബന്ധനത്തിനു പോകാറുള്ള പ്രകാശന്റെ വീട്ടുമുറ്റത്ത് അയ കെട്ടിയിരിക്കുന്നത് ഇത്തരം കയറുകൊണ്ടാണെന്ന വിവരം പൊലീസിനു ലഭിച്ചു. കടബാധ്യതകളുള്ള ഇയാൾ ചില കടങ്ങൾ വീട്ടിയതിന്റെ സൂചനയും കിട്ടി. തുടർന്നാണു കസ്റ്റഡിയിലെടുത്തത്.