കിഴക്കമ്പലം ∙ വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.
പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി. കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്‌ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.