പന്തീരാങ്കാവ്∙ കൗൺസലിങ്ങിന് എത്തിയ തൃശൂർ സ്വദേശിനിയായ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ പൊലീസ് പിടിയിൽ. തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശി ഡോ. യാഹ്യാ ഖാനെ (52) ആണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മാനസിക സംഘർഷത്തെ തുടർന്നാണ് പാലാഴി ജംക്‌ഷനു സമീപം കൗൺസലിങ്ങ് സെന്റർ നടത്തുന്ന യാഹ്യാ ഖാനെ മാതാവിനൊപ്പം പെൺകുട്ടി സന്ദർശിക്കുന്നത്. കൗൺസലിങ്ങിന് എന്ന പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോയ യാഹ്യാ ഖാൻ കോഴിക്കോട് ബീച്ച് പരിസരത്ത് വച്ചും താമരശ്ശേരിയിൽ എത്തിച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.കഴിഞ്ഞ ഡിസംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് യാഹ്യാ ഖാൻ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ധാരാളം പരാതികൾ ഡോക്ടറുടെ പേരിൽ ഉയരുന്നുണ്ട്.