കൊലപ്പെടുത്തി കുഴിച്ചുമൂടി, അവിടെ കെട്ടിടം നിർമിച്ചു; ‘ദൃശ്യം’ മോഡൽ കൊലപാതകം, പ്രതിയെ വിട്ടയച്ചു

കോട്ടയം ∙ തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ (മാത്തൻ– 44) കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി ടിവിപുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടിൽ വി.അനീഷിനെ (48) വിട്ടയച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എം.മനോജിന്റേതാണ് ഉത്തരവ്. 2008 നവംബർ 25നു രാത്രി 10നു ശേഷം മാത്യുവിനെ കൊലപ്പെടുത്തി പ്രതിയുടെ കടമുറിയുടെ പിൻഭാഗത്തു കുഴിച്ചുമൂടിയെന്നും അവിടെ പുതിയ കെട്ടിടം നിർമിച്ചു തെളിവ് നശിപ്പിച്ചുവെന്നുമായിരുന്നു കേസ്. സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

2008ൽ നടന്ന സംഭവം പുറത്തറിയുന്നത് 2016ൽ ആണ്. വ്യാജനോട്ട് കേസിൽ ഗുജറാത്ത് ജയിലിൽ റിമാൻഡിലായിരുന്ന അനീഷ് സഹതടവുകാരനോടു നടത്തിയ വെളിപ്പെടുത്തലിലൂടെയാണു കേസിനു തുമ്പുണ്ടാകുന്നത്. 2016 ഡിസംബർ 12ന് അറസ്റ്റിലായി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാത്യുവിന്റെ അസ്ഥികൾ, പ്രതി നടത്തിയിരുന്ന കടയുടെ പിൻവശത്തുനിന്നു കണ്ടെടുത്തു. ഡിഎൻഎ പരിശോധനയിൽ അസ്ഥികൾ മാത്യുവിന്റേതാണെന്നു തെളിഞ്ഞിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകരായ സിബി ചേനപ്പാടി, അനു ജോർജ്, എയ്ബെൽ മാത്യു സിബി, എലാന റോസ് സിബി എന്നിവർ ഹാജരായി.

‘ദൃശ്യം’ റിലീസാകുന്നതിന് 5 വർഷങ്ങൾക്കു മുൻപാണു സംഭവം നടന്നതെങ്കിലും ‘ദൃശ്യം’ മോഡൽ കൊലപാതകം എന്നാണു സംഭവം പിന്നീട് അറിയപ്പെട്ടത്.

Comments (0)
Add Comment