ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

തിരുവനന്തപുരം: നെടമങ്ങാട് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഷ്‌കറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചിരുന്നു. ഉടന്‍ എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.

കുഞ്ഞിനെ രണ്ടാനച്ഛന്‍ സ്ഥിരം മര്‍ദിക്കാറുണ്ടെന്നാണ് ആരോപണം. ഒരു മാസം മുമ്പ് ഇയാള്‍ കുട്ടിയുടെ കൈ ഒടിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Comments (0)
Add Comment