ഫിറോസാബാദ്∙ പ്രണയത്തിന് തടസമായ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പ്രതി ജിതേന്ദ്ര പാഠകിനെ (വിരാജ്) ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി അറസ്റ്റു ചെയ്തു. രതി എന്ന യുവതിയുടെ മകനായ ആരവ് ആണ് കൊല്ലപ്പെട്ടത്. രതിയോട് ജിതേന്ദ്ര നേരത്തേ പ്രണയാഭ്യർഥന നടത്തുകയും തന്നെ വിവാഹം കഴിക്കണണെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് മകനുണ്ടെന്ന് പറഞ്ഞ് രതി വിവാഹത്തിനു വിസമ്മതിച്ചു.
ശനിയാഴ്ച രതിയുടെ അടുത്തെത്തിയ ജിതേന്ദ്ര മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി. തുടർന്ന് കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ വീട്ടുകാർ ഓടിയെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്നും ജിതേന്ദ്ര രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിതേന്ദ്ര മണിപ്പൂരി റോഡിലുള്ള ജംക്ഷനിൽ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചു. പൊലീസ് അവിടേക്കെത്തിയപ്പോഴേക്കും കുറ്റിക്കാടിനുള്ളിൽ മറഞ്ഞിരുന്ന ഇയാൾ പൊലീസിനുനേർക്ക് നിറയൊഴിച്ചു.
പൊലീസ് പ്രത്യാക്രമണം നടത്തുകയും യുവാവിന്റെ മുട്ടിനുതാഴെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. നിരന്തരമായി രതിയോട് വിവാഹാഭ്യർഥന നടത്തിയിട്ടും മകന്റെ പേരിൽ നിരസിച്ചതിലെ ദേഷ്യത്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.